നമ്മുടെ സംസ്ഥാനവും ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു.സാധാരണ തൊഴിലാളികളുടെ വരുമാനത്തിന് ആനുപാതികമല്ലാത്ത തോതിലേക്ക് അരിവില കുതിച്ചുകൊണ്ടിരിക്കുകയാണ്. ഭരണാധികാരികളുടെ പ്രസ്താവനകള്‍ക്ക് വിലകയ
റ്റം പിടിച്ചുനിര്‍ത്താനായിട്ടില്ല. നാളിതുവരെയുണ്ടായിട്ടില്ലാത്ത ഭക്ഷ്യകരുതല്‍ശേഖരം ഉണ്ടെന്ന് പറയുന്ന ഈ ദിവസങ്ങളില്‍ തന്നെയാണ് കേരളത്തിനുള്ള റേഷന്‍ വിഹിതം വെട്ടികുറച്ചത്
1930-40 കാലഘട്ടത്തില്‍ കേരളത്തില്‍,.പ്രത്യേകിച്ചും അമ്പലപുഴ,ചേര്‍ത്തല താലൂക്കുകളിലും വടക്കെ മലബാറിലും പടര്‍ന്നുപിടിച്ച ഗുരുതരമായ ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന്. മലബാറില്‍ എ.കെജി യുടെ നേതൃത്വത്തിലും കൊച്ചിയില്‍ മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തിലും സഖാവ് കൃഷ്ണപിള്ളയുടെ നേതൃത്വത്തിലും നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു.
ഒരു പക്ഷേ ഇതിന്റെ യൊക്കെ തുടര്‍ച്ചയായിട്ടാണ് ഇന്ത്യയില്‍ ആദ്യമായി സ്റ്റാട്ട്യൂട്ടറി റേഷന്‍ സംവിധാനം കേരളത്തില്‍ നിലവില്‍ വന്നത്. ആളോഹരി റേഷന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം തന്നെയാണ് ഒരു പരിധിവരെ കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കിയത്.
പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്നും നടന്ന് കൊണ്ടിരിക്കുന്നപോലെ അഞ്ചും ആറും വയസ്സായ കുട്ടികളെ കന്നിനെ മേയ്കാന്‍ പറഞ്ഞയക്കാതെ തന്നെ ഗൃഹനാഥന്റെ വരുമാനം കൊണ്ടു ഒരു കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുന്ന ഭൌതികസാഹചര്യം നിലവില്‍ വന്നതു ആണ് കേരളം ഇന്ന് നേടിയിട്ടുള്ള നേട്ടങ്ങളുടെയെല്ലാം അടിത്തറയായി വര്‍ത്തിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ കേരളത്തിലെ ആളോഹരി റേഷന്‍ സംവിധാനം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
ഏതാനും വര്‍ഷം മുന്‍പ് വരെ കേരളത്തിലെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ മഞ്ഞചായം പൂശിയ ബോര്‍ഡിലെ കറുത്ത അക്ഷരങ്ങള്‍ ‘റേഷന്‍ ഷോപ്പ്‘ ഇന്ന് കാണാനില്ല. പകരം വെള്ള ബോര്‍ഡില്‍ നീലനിറത്തിലാണ് ‘പൊതുവിതരണകേന്ദ്രം ’ എന്ന ബോര്‍ഡിലേക്ക് മാറിയിരിക്കുന്നു. കരുണാകര മന്ത്രിസഭയിലെ ടി.എച്. മുസ്തഫ സിവില്‍ സപ്ലൈ മന്ത്രിയായിരിക്കുമ്പോഴാണ് പൊതുവിതരണ രംഗത്തെ അഴിച്ചുപണി തുടങ്ങിവെച്ചത്. പിന്നീട് മാറി മാറി വന്ന ആരും ഇക്കാര്യത്തില്‍ മോശകാരായിരുന്നില്ല. അവസാനം ഇന്നത്തെ ഭക്ഷ്യമന്ത്രിയുടെ തലതൊട്ടപ്പന്‍ മറ്റൊരു സി.പിഐ കാരന്‍ ചതുരാനന്‍ മിശ്ര കേന്ദ്ര ഭക്ഷ്യം കാര്യ് മന്ത്രിയായിരിക്കുമ്പോഴാണ് അവസാനമായി സ്റ്റാട്ട്യൂട്ടറി റേഷന്‍ സംവിധാനത്തിന് മരണമണി മുഴങ്ങിയത്.
ഇന്നിപ്പോള്‍ കേരളത്തിന് ഭക്ഷ്യവിഹിതം വെട്ടികുറച്ചതിനെതിരെ ,ഇടതുപക്ഷ എം പി മാര്‍ ധര്‍ണ്ണയിരിക്കുമ്പോള്‍ അവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും ,അവര്‍കൂടി പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളുടെ പിന്തുണയോടെയാണ് ഈ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതു എന്ന് മാത്രമല്ല; പലപ്പോഴും അവര്‍ തന്നെ അധികാരം കൈയ്യാളുമ്പോഴാണ് ഇതൊക്കെ നടന്നിട്ടുള്ളത് എന്നത് വിസ്മരിച്ചുകൂടാ.
നാടുവാഴിത്തത്തിന്റെയും രാജഭരണത്തിന്റെയും കാലത്ത് ജനങ്ങളില്‍നിന്ന് പിഴിഞ്ഞൂറ്റിയെടുക്കുന്ന നികുതിപ്പണം, അന്തഗോപുരങ്ങള്‍ സ്വര്‍ണ്ണം പൂശാനും പട്ടമഹഷിമാരുടെ ആടയാഭരണങ്ങള്‍ക്കും നിര്‍ലോഭം ഉപയോഗിച്ചിരുന്നതില്‍നിന്ന് ഉപരിയായി ,ഒരു ജനായത്ത ഭരണവ്യവസ്ഥയില്‍ ഭരണാധികാരികള്‍ക്ക് ഭരിക്കപെടുന്ന ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. അവര്‍ക്ക് ന്യായവിലക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കടമയുണ്ട്.
ഇല്ലെങ്കില്‍, കേരളത്തില്‍ നിന്നും പട്ടിണിമരണങ്ങളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയം അധികം അകലേയല്ല.