ഓഗസ്റ്റ് 23, 2008
സിസ്റ്റര്‍ അഭയയുടെ മരണം
ഫെബ്രുവരി 28, 2008
കേരളവും പട്ടിണിമരണങ്ങളിലേക്ക്.
നമ്മുടെ സംസ്ഥാനവും ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു.സാധാരണ തൊഴിലാളികളുടെ വരുമാനത്തിന് ആനുപാതികമല്ലാത്ത തോതിലേക്ക് അരിവില കുതിച്ചുകൊണ്ടിരിക്കുകയാണ്. ഭരണാധികാരികളുടെ പ്രസ്താവനകള്‍ക്ക് വിലകയ
റ്റം പിടിച്ചുനിര്‍ത്താനായിട്ടില്ല. നാളിതുവരെയുണ്ടായിട്ടില്ലാത്ത ഭക്ഷ്യകരുതല്‍ശേഖരം ഉണ്ടെന്ന് പറയുന്ന ഈ ദിവസങ്ങളില്‍ തന്നെയാണ് കേരളത്തിനുള്ള റേഷന്‍ വിഹിതം വെട്ടികുറച്ചത്
1930-40 കാലഘട്ടത്തില്‍ കേരളത്തില്‍,.പ്രത്യേകിച്ചും അമ്പലപുഴ,ചേര്‍ത്തല താലൂക്കുകളിലും വടക്കെ മലബാറിലും പടര്‍ന്നുപിടിച്ച ഗുരുതരമായ ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന്. മലബാറില്‍ എ.കെജി യുടെ നേതൃത്വത്തിലും കൊച്ചിയില്‍ മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തിലും സഖാവ് കൃഷ്ണപിള്ളയുടെ നേതൃത്വത്തിലും നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു.
ഒരു പക്ഷേ ഇതിന്റെ യൊക്കെ തുടര്‍ച്ചയായിട്ടാണ് ഇന്ത്യയില്‍ ആദ്യമായി സ്റ്റാട്ട്യൂട്ടറി റേഷന്‍ സംവിധാനം കേരളത്തില്‍ നിലവില്‍ വന്നത്. ആളോഹരി റേഷന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം തന്നെയാണ് ഒരു പരിധിവരെ കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കിയത്.
പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്നും നടന്ന് കൊണ്ടിരിക്കുന്നപോലെ അഞ്ചും ആറും വയസ്സായ കുട്ടികളെ കന്നിനെ മേയ്കാന്‍ പറഞ്ഞയക്കാതെ തന്നെ ഗൃഹനാഥന്റെ വരുമാനം കൊണ്ടു ഒരു കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുന്ന ഭൌതികസാഹചര്യം നിലവില്‍ വന്നതു ആണ് കേരളം ഇന്ന് നേടിയിട്ടുള്ള നേട്ടങ്ങളുടെയെല്ലാം അടിത്തറയായി വര്‍ത്തിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ കേരളത്തിലെ ആളോഹരി റേഷന്‍ സംവിധാനം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
ഏതാനും വര്‍ഷം മുന്‍പ് വരെ കേരളത്തിലെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ മഞ്ഞചായം പൂശിയ ബോര്‍ഡിലെ കറുത്ത അക്ഷരങ്ങള്‍ ‘റേഷന്‍ ഷോപ്പ്‘ ഇന്ന് കാണാനില്ല. പകരം വെള്ള ബോര്‍ഡില്‍ നീലനിറത്തിലാണ് ‘പൊതുവിതരണകേന്ദ്രം ’ എന്ന ബോര്‍ഡിലേക്ക് മാറിയിരിക്കുന്നു. കരുണാകര മന്ത്രിസഭയിലെ ടി.എച്. മുസ്തഫ സിവില്‍ സപ്ലൈ മന്ത്രിയായിരിക്കുമ്പോഴാണ് പൊതുവിതരണ രംഗത്തെ അഴിച്ചുപണി തുടങ്ങിവെച്ചത്. പിന്നീട് മാറി മാറി വന്ന ആരും ഇക്കാര്യത്തില്‍ മോശകാരായിരുന്നില്ല. അവസാനം ഇന്നത്തെ ഭക്ഷ്യമന്ത്രിയുടെ തലതൊട്ടപ്പന്‍ മറ്റൊരു സി.പിഐ കാരന്‍ ചതുരാനന്‍ മിശ്ര കേന്ദ്ര ഭക്ഷ്യം കാര്യ് മന്ത്രിയായിരിക്കുമ്പോഴാണ് അവസാനമായി സ്റ്റാട്ട്യൂട്ടറി റേഷന്‍ സംവിധാനത്തിന് മരണമണി മുഴങ്ങിയത്.
ഇന്നിപ്പോള്‍ കേരളത്തിന് ഭക്ഷ്യവിഹിതം വെട്ടികുറച്ചതിനെതിരെ ,ഇടതുപക്ഷ എം പി മാര്‍ ധര്‍ണ്ണയിരിക്കുമ്പോള്‍ അവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും ,അവര്‍കൂടി പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളുടെ പിന്തുണയോടെയാണ് ഈ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതു എന്ന് മാത്രമല്ല; പലപ്പോഴും അവര്‍ തന്നെ അധികാരം കൈയ്യാളുമ്പോഴാണ് ഇതൊക്കെ നടന്നിട്ടുള്ളത് എന്നത് വിസ്മരിച്ചുകൂടാ.
നാടുവാഴിത്തത്തിന്റെയും രാജഭരണത്തിന്റെയും കാലത്ത് ജനങ്ങളില്‍നിന്ന് പിഴിഞ്ഞൂറ്റിയെടുക്കുന്ന നികുതിപ്പണം, അന്തഗോപുരങ്ങള്‍ സ്വര്‍ണ്ണം പൂശാനും പട്ടമഹഷിമാരുടെ ആടയാഭരണങ്ങള്‍ക്കും നിര്‍ലോഭം ഉപയോഗിച്ചിരുന്നതില്‍നിന്ന് ഉപരിയായി ,ഒരു ജനായത്ത ഭരണവ്യവസ്ഥയില്‍ ഭരണാധികാരികള്‍ക്ക് ഭരിക്കപെടുന്ന ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. അവര്‍ക്ക് ന്യായവിലക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കടമയുണ്ട്.
ഇല്ലെങ്കില്‍, കേരളത്തില്‍ നിന്നും പട്ടിണിമരണങ്ങളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയം അധികം അകലേയല്ല.
ഫെബ്രുവരി 24, 2008
ഫെബ്രുവരി 17, 2008
പെട്രോളിയം വിലവര്‍ദ്ധനയും ,പരിഷത്തിന്റെ ഹര്‍ജിയും
മാസം തോറും നടത്തിവരാറുള്ള ഇന്ധനവില വര്‍ദ്ധന ഇത്തവണയും പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ കേന്ദ്രന്‍ തീരുമാനിച്ചിട്ടുള്ള കാര്യം മാലോകരെല്ലാം അറിഞ്ഞിരിക്കുമല്ലോ.
പെട്രോള്‍ വിലവര്‍ദ്ധനവിനെ തുടര്‍ന്നു പതിവായി രാജ്യമെങ്ങും കൊണ്ടാടുന്ന ഹര്‍ത്താലും സമരാഘോഷങ്ങളും ഇത്തവണയും മുടക്കം കൂടാതെ നടത്തപ്പെടുന്നതായിരിക്കും. ഇന്ധനവില വര്‍ദ്ധിച്ചാല്‍ കേരളം നേരിടേണ്ടിവരുന്ന കടുത്ത വിലക്കയറ്റത്തെ കുറിച്ച് ദേശാഭിമാനി മുന്നറിയിപ്പ് തന്നത് കൊണ്ട് രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഇന്നലെ പാലിന്റെ വില വര്‍ദ്ധിപ്പിചെങ്കിലും , കേരളത്തിനാവശ്യമായ പാലിന്റെ ഗണ്യമായ പങ്ക് അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്നതിനാല്‍ ഇന്ധനവിലവര്‍ദ്ധനവുമൂലം വാഹന വാടക കൂടുമ്പോള്‍ പാല്‍ വിലയും വര്‍ദ്ധിപ്പികേണ്ടി വരും . ആന്ധ്രയില്‍നിന്ന് അരി കൊണ്ടുവരാന്‍ എല്ലാ കടമ്പകളും പരിഹരിച്ച സമയത്താണ് പെട്രോള്‍ വില കൂട്ടിയത് അതിനാല്‍ അരിയുടെയും വില കൂടാന്‍ സാദ്ധ്യതയുണ്ട്. അരി വില അല്‍പ്പം കൂടിയാലും കുഴപ്പമില്ല. കേരളത്തിലെ ജനങ്ങളൊക്കെ ഇപ്പോള്‍ പാലും മുട്ടയും ഇറച്ചിയുമൊക്കെ കഴിക്കുന്നതു കൊണ്ട് ;അല്ലാ അതും അന്യസംസ്ഥാനത്ത് നിന്ന് തന്നെയല്ലേ കൊണ്ടു വരുന്നത് ?? എന്നാലും സാരമില്ല കേരളീയരുടെ മുഖ്യാഹാരം അതായിപോയല്ലോ സഹിച്ചല്ലേ പറ്റൂ.
വിലവര്‍ദ്ധന മൂലം കേരളത്തിന് ലഭിക്കുന്ന അധികവരുമാനം വേണ്ടെന്ന് വെച്ച് കേരളത്തില്‍ വിലവര്‍ദ്ധനയുടെ ഭാരം കുറക്കണമെന്ന് DYFI നേതാവ് പറഞ്ഞിട്ടുണ്ടല്ലോ?? അയ്യേ ഈ ചെക്കന്‍ ഇതെന്തറിഞ്ഞിട്ടാ ഈ പറയുന്നത്. പ്രതിമാസം കേവലം ആറേകാല്‍ കോടി രൂപയാണ് ഈ വിലവര്‍ദ്ധനവിലൂടെ ലഭിക്കുന്നത് അതായത് വര്‍ഷത്തില്‍ വെറും 75 കോടി രൂപ .അതു പോലും വേണ്ടാന്ന് വെക്കാന്‍ പറഞ്ഞാല്‍?
UDF ന്റെ കാലത്ത് 6 തവണ വില കൂട്ടിയിട്ടും ഒരു തവണ മാത്രമാണ് അധിക വരുമാനം വേണ്ടെന്ന് വെച്ചത് അതും തിരഞ്ഞെടുപ്പ് അടുത്ത സമയത്തായത് കൊണ്ട് മാത്രം . അല്ലാതെ അച്യുതാനന്ദന്‍ പറഞ്ഞിട്ടോന്നുമല്ല.ഇപ്പോള്‍ തിരഞ്ഞെടുപ്പൊന്നും അടുത്തിട്ടാല്ലാത്തതിനാല്‍ അതിന്റെ ആവശ്യവുമില്ല.
ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഇറക്കുമതിചുങ്കം ഒഴിവാക്കി കേന്ദ്രത്തിന് തന്നെ ഇപ്പോഴത്തെ വിലവര്‍ദ്ധനവ് ഒഴിവാക്കാവുന്നതേയുള്ളൂ. എന്തു ചെയ്യാം നല്ലബുദ്ധി പറഞ്ഞുകൊടുക്കാനല്ലേ പറ്റൂ. തല്ലാന്‍ പറ്റുമൊ അതിന്റെ പ്രായമൊക്കെ കഴിഞ്ഞില്ലേ . ഇനി തനിയേ മനസ്സിലാക്കട്ടെ. മനസ്സിലാക്കും , അല്ലാതെ എവിടെ പോകാന്‍ .
അല്ല പണ്ടും ആഗോള വിപണിയില്‍ വിലവര്‍ദ്ധനവൊക്കെ ഉണ്ടായിരുന്നില്ലേ? അന്നൊക്കെ ദിവസേന ഇവിടെ വില കൂട്ടിയിരുന്നില്ലല്ലോ?? അതിന്നാണ് പറഞ്ഞത് അന്ന് നമ്മുടെ രാജ്യത്ത് ആര്‍ക്കും ആവശ്യമില്ലാത്ത ഒരു അക്കൌണ്ട് ഒണ്ടായിരുന്നു കേട്ടാ.. ഓയില്‍ പൂള്‍ അക്കൌണ്ട്.. കേട്ടിട്ടില്ലേ .അതിന്റെ ഒരു പ്രധാന കുഴപ്പം എന്താണെന്ന് വെച്ചാല്‍.. ആഗോളത്തില്‍ വില കൂട്ടിയാലും കുറഞ്ഞാലും നമ്മള്‍ അതൊന്നും അറിഞ്ഞിരുന്നില്ല. അതെങ്ങനെ ശരിയാവും ? വില കുറഞ്ഞാല്‍ അതിന്റെ നേട്ടം എല്ലാവര്‍ക്കും ലഭിക്കേണ്ടതല്ലേ. അതിന് വേണ്ടിയാണ് നമ്മള്‍ ആ അക്കൌണ്ട് പൂട്ടി കളഞ്ഞത്. ഇങ്ങനെയൊക്കെയല്ലേ ആഗോളീകരണത്തിന്റെ ഗുണഫലങ്ങള്‍ ജനത്തിന് ലഭ്യമാക്കാനാവുകയുള്ളൂ. നമ്മുടെ മെഗാ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി DYFI സമ്മേളനത്തില്‍ ചെന്നൈയില്‍ വെച്ച് പറഞ്ഞത് കേട്ടിട്ടില്ലേ .
അന്ന് മൂന്നാം മുന്നണിയുടെ കാലമായിരുന്നു. സഖാവ് സുര്‍ജിത്തിന് ഇരിക്കാനും കിടക്കാനും നേരമില്ല. കാരാട്ട്, യെച്ചൂരി തുടങ്ങിയ പയ്യന്മാരൊന്നും കാലമായിട്ടില്ല. കാലത്തെ ചെന്ന് ദേവഗൌഡയെ ഹിന്ദി പഠിപ്പിക്കണം .ചിദംബരത്തെ ധനകാര്യം പറഞ്ഞുകൊടുക്കണം. ഈ ചിദബരമൊക്കെ എന്നാണ് ഇത്രവലിയ ധനകാര്യ വിദഗ്ദനായത്? റാവുവുന്റെ കാലത്ത് ലോകബാങ്കില്‍ നിന്നും ചാടിപോന്ന് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായ സാമ്രാജ്യത്വ ഏജന്റ് മന്മോഹന്‍സിംഗിന്റെ ശിഷ്യനല്ലായിരുന്നോ.പിന്നല്ലാതെ. അങ്ങനെ ആഗോളതലത്തില്‍ ഉണ്ടാകുന്ന വിലയിടിവിന്റെ നേട്ടം പാവം ഇന്ത്യകാര്‍ക്കും കൂടി കിട്ടിക്കോട്ടെ എന്ന് കരുതി ഓയില്‍ പൂള്‍ അക്കൌണ്ട് മരവിപ്പിച്ചപ്പോള്‍ നമ്മളൊന്നും പറഞ്ഞില്ല. പിന്നെ എന്തെല്ലാം നടന്നു. അല്ലാ അക്കാലത്ത് തന്നെയല്ലേ PDS ന്റെ പിന്നില്‍ T കൂട്ടിചേര്‍ത്ത് TPDS ആക്കിയത് എന്നുവെച്ചാല്‍ പൊതുവിതരണ സംവിധാനം (public distributuion system) നിയന്ത്രിത പൊതു വിതരണ സംവിധാനം (targeted public distributionsystem) എന്നാക്കിയത് ? പണക്കാര്‍ക്കൊക്കെ എന്തിനാടോ.. റേഷന്‍ ? എന്ന് സഖാവ് നായനാര്‍
വിവിധ രൂപങ്ങളില്‍ കടന്നുവരുന്ന സാമ്രാജ്യത്വ നയപരിപാടികളെ ചെറുത്ത് തോല്‍പ്പിക്കുവാന്‍ വേണ്ടിയാണ് നമ്മള്‍ മദാമ്മക്ക് പിന്തുണ കൊടുക്കുന്നത് തന്നെ …ഇല്ലെങ്കില്‍ വല്ല ഹിന്ദുത്വ വര്‍ഗീയഫാസിസ്റ്റുകളെങ്ങാനും ……ശോ ..അങ്ങനെയൊന്നും വിചാരിക്കല്ലേ..
അവസാനം കേട്ടത്:
ശാസ്ത്രസാഹിത്യ പരിഷത്ത് സാമ്രാജ്യത്വ ഏജന്റുമാരാണെന്ന ആരോപണത്തിന് എതിരെ പരിഷത്ത് നല്‍കിയ അപകീര്‍ത്തി കേസില്‍ എം.എന്‍. വിജയനെ വെറുതെ വിട്ട നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
ഫെബ്രുവരി 13, 2008
“വെക്കടാ വലതാ ചെങ്കൊടി താഴെ“ 1964 ല്‍ കേട്ടത് .
-
-
അങ്ങനെ അവസാനം ആ പരമമായ സത്യം വെളിയം വെളിപ്പെടുത്തി.പലര്‍ക്കും ഇതു വളരേമുമ്പേ തോന്നിയിരുന്നതാണെങ്കിലും അതു തുറന്ന് പറയാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴത്തെ തലമുറ എന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്ക് എന്തറിയാം .അത് കൊണ്ടാണ് പറയുന്നത് ഞങ്ങളുടെ കണ്ണടയുന്നതിന് മുന്നേ അത് ഒന്ന് നടന്ന് കണ്ടാല്‍ മതിയായിരുന്നു….ഏത്? ഐക്യം .കമ്മ്യൂണിസ്റ്റ് ഐക്യം തന്നെ.
-
എം .എന്‍ .ഉം തൊമ്മനും കമ്മ്യൂണിസ്റ്റല്ല.
വെക്കടാ വലതാ ചെങ്കൊടി താഴെ
അതൊക്കെ പഴയ കാര്യം ഇന്നിപ്പോള്‍ ഞങ്ങള്‍ തമ്മില്‍ എന്തിലാണ് ,ഏത് കാര്യത്തിലാണ് ? വ്യത്യാസം ആ ബ്രാക്കറ്റിലുള്ള M ഒഴികെ.
ഞങ്ങള്‍ അതു പണ്ടെ കളഞ്ഞതാണ്
കോണ്‍ഗ്രസ്സില്‍ പുരോഗമനം കാണാന്‍ അന്ന് ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല
പോട്ടെ ഇപ്പോഴെങ്കിലും മനസ്സിലായല്ലോ
ഇന്ത്യാ മഹാരാജ്യത്തിന്റെ ഭീഷണിയായ ഹിന്ദുത്വശക്തികളെ ഒഴിവാക്കാന്‍ വേണ്ടിയാണ് സോണിയഗാന്ധിക്ക് പിന്തുണ കൊടുക്കാന്‍ തീരുമാനിച്ചതു ഞങ്ങള്‍ ഒരുമിച്ചല്ലേ. കോണ്‍ ഗ്രസ്സിന്റെ തലമുറകളായുള്ള കുത്തക ഭരണം തകര്‍ക്കാന്‍ ബിജെപി യെ കൂട്ടുപിടിച്ചതും ഞങ്ങള്‍ ഒരുമിച്ചല്ലേ>> അല്ല പിന്നേ. അതിനും മുന്‍പ് നമ്മുടെ ഇന്ദിരാജീ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് കാര്യം മനസ്സിലാകാത്തതു കൊണ്ട് ചിലരൊക്കെ അകത്തായിപോയി. ഇങ്ങീ ഭൂമി മലയാളത്തില്‍ ഞങ്ങളുടെ അച്യുതമേനോനും കരുണാകരനും കൂടി………ഓ അതൊരു കാലം
ഇപ്പോള്‍ അങ്ങനെയുള്ള യാതൊരു വിധ പ്രശ്നങ്ങളൊന്നും ഇല്ലെന്നേ …
ഇനി അഥവാ അങ്ങനെ എന്തെ ങ്കിലും ഉണ്ടെന്നുണ്ടെങ്കില്‍ തന്നെ അത് ചുമ്മാ..
ഓ ..ചുമ്മാ ..
പിന്നെ ചില അസൂയാലുക്കള്‍ പറയുന്നുണ്ട് അവരുടെ പാര്‍ട്ടിആപ്പീസ് കണ്ടിട്ടാണെന്ന്
അതു പിന്നെ വേണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്കു ജനയുഗം തുടങ്ങാമെങ്കില്‍ …….
വേണ്ട ഞാനൊന്നും പറയുന്നില്ല.
ഫെബ്രുവരി 7, 2008
നിരപരാധികളെ പിടിക്കാന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നു. –ജ: വി.ആര്‍.കൃഷ്ണയ്യര്‍.
ഫെബ്രുവരി 6, 2008
മാവോയിസ്റ്റ് മുദ്രകുത്തല്‍
കെട്ടിടം തകര്‍ന്നു മരിച്ച് ഒറീസ്സ തൊഴിലാ ളികളുടെ ശവമഞ്ചവും പേറി സഹപ്രവര്‍ത്തകര്‍ കെട്ടിട
ഉടമയുടെ വീട്ടിലേക്ക് …
ഈ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ , വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേകിച്ചും മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരെ മാവോയിസ്റ്റ് മുദ്രകുത്തി അവരുടെ പ്രവര്‍ത്തനമേഖലകളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഠിനശ്രമം നടത്തികൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് എരയാംകുടിയില്‍ നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സമരം നടത്തുന്ന സമിതിയുടെ കണ്‍വീനര്‍ ശ്രീമതി ജയശ്രീയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡ് നാടകം. അങ്കമാലിയില്‍ നിന്ന് ആന്ധ്രപോലീസ് കസ്റ്റഡിയിലെടുത്ത മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡ്ഡിയുടേ ലാപ്‌ടോപ്പ് അന്വേഷിച്ചായിരുന്നു പോലീസ് എത്തിയതത്രെ. ഇതിനും ഏതാനും മാസങ്ങള്‍ക്കുമുന്‍പ് എരയാംകുടിയുടെ അടുത്തപ്രദേശമായ മുരിയാട് കായല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍കൃഷി സംരക്ഷണത്തിന് വേണ്ടിയുള്ള സമരം നടക്കുമ്പോള്‍ അവര്‍ക്കെതിരെയും നക്സല്‍ ബന്ധം ആരോപിക്കുകയുണ്ടായി. ഇവിടെ രണ്ടിടത്തും നെല്‍കൃഷി അസാധ്യമാക്കിയ മണ്ണ്‌മാഫിയക്കെതിരെയായിരുന്നു സമരം . ഈ രണ്ടിടത്തും പ്രാദേശിക CPI(M) നേതൃത്വം ഈ മണ്ണ്‌മാഫിയക്കൊപ്പമാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം .ഫലഭൂയിഷ്ടമായ നെല്‍പ്പാടങ്ങള്‍ ഇഷ്ടിക നിര്‍മ്മാണത്തിന് വേണ്ടി ക്രമാതീതമായ തോതില്‍ മണ്ണ് എടുത്ത് മാറ്റിയതിന്‍റെ ഭാഗമായി വര്‍ഷങ്ങളായി കൃഷിയിറക്കാന്‍ സാധിച്ചിരുന്നില്ല.
ഇതുപോലെ തന്നെ കഴിഞ്ഞ സെപ്റ്റംബറില്‍ എറണാംകുളത്ത് പഴയ കെട്ടിടം തകര്‍ന്നുവീണ് ഒറീസ്സയില്‍ നിന്നുള്ള കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ മരിക്കാനിടയായപ്പോള്‍ ,വ്യവസ്ഥാപിത ട്രേഡ്‌യൂണിയനുകളും രാഷ്ട്രീയപാര്‍ട്ടികളും പോലീസും ഭരണകൂടവും ഒന്നാകെ കെട്ടിടനിര്‍മ്മാതാവിനോടപ്പം നിന്ന് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ചപ്പോള്‍ തൊഴിലാളികളുടെ ഒപ്പം നിന്നു അവകാശങ്ങള്‍ക്കായി സമരം ചെയ്തത് TUCI പ്രവര്‍ത്തകരായിരുന്നു. ഇതിനെ തുടര്‍ന്നു അന്യസംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും പോലീസും പത്രങ്ങളും ഒരു പോലെ ആര്‍ത്തുവിളിച്ചു. പട്ടിണി മരണങ്ങള്‍ നിത്യ സംഭവമായ ഒറീസ്സയില്‍നിന്നും ബുദ്ധദേവിന്‍റെ ബംഗാളില്‍ നിന്നും കേരളത്തില്‍ കെട്ടിടനിര്‍മ്മാണമേഖലയിലും ഇതര വ്യവസായങ്ങളിലും ജോലി തേടിയെത്തിയ ആയിരകണക്കിനു വരുന്ന തൊഴിലാളികളെ സംഘടിതമായി ചൂഷണം നിര്‍ബാധം നിലനിര്‍ത്തി കൊണ്ടു പോകാന്‍ അവരെ ഭീഷണിപെടുത്തി നിര്‍ത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിക്കുന്നത് ;മുരിയാടും എരയാംകുടിയിലും മാത്രമല്ല, എവിടെയൊക്കെ സാമൂഹ്യവിരുദ്ധ ശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്നുവോ, അവിടെയൊക്കെ ഭരണകൂടം അവരോടോപ്പം ചേര്‍ന്നു നില്‍ക്കുകയും പാവപ്പെട്ട കര്‍ഷകരേയും തൊഴിലാളികളെയും മാഫിയകളുടെ ദയാദാക്ഷ്യണ്യത്തിന് വിട്ടു കൊടുക്കുകയുമാണ് . ആയിരകണക്കിന് തൊഴിലാളികളുടെ ചോരയും വിയര്‍പ്പും വിലയായി നല്‍കിയ ഇടതുമുന്നണിയാണ് ഈ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്നത് എന്നത് ചരിത്രത്തിലെ വിരോധാഭാസമായി വിലയിരുത്തപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
You must be logged in to post a comment.